Proverbs 15

1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;

കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
2ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;
മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.

3യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്;

ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
4നാവിന്റെ ശാന്തത ജീവവൃക്ഷം;
അതിന്റെ വക്രതയോ മനോവ്യസനം.

5ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;

ശാസനയെ സ്വീകരിക്കുന്നവൻ വിവേകിയായിത്തീരും.
6നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്;
ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.

7ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;

മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല.
8ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്;
നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം.

9ദുഷ്ടന്മാരുടെ വഴി യഹോവയ്ക്ക് വെറുപ്പ്;

എന്നാൽ നീതിയെ പിന്തുടരുന്നവനെ അവിടുന്ന് സ്നേഹിക്കുന്നു.
10സന്മാർഗ്ഗം ത്യജിക്കുന്നവന് കഠിനശിക്ഷ വരും;
ശാസന വെറുക്കുന്നവൻ മരിക്കും.

11പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ

മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!
12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;
ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.

13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;

ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.
14വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;
മൂഢന്മാരുടെ വായ് ഭോഷത്തം ആകുന്നു.

15പീഡിതന്റെ ജീവനാൾ എല്ലാം കഷ്ടകാലം;

സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.
16ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ
യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.

17വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ

സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്.
18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;
ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.

19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു;

നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.
20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
മൂഢനോ അമ്മയെ നിന്ദിക്കുന്നു.

21ഭോഷത്തം ബുദ്ധിഹീനന് സന്തോഷം;

വിവേകിയോ ചൊവ്വായി നടക്കുന്നു.
22ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു;
ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.

23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും;

തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!
24ബുദ്ധിമാന്റെ ജീവയാത്ര ഉയരത്തിലേയ്ക്കാകുന്നു;
കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

25അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും;

വിധവയുടെ അതിര് അവിടുന്ന് ഉറപ്പിക്കും.
26ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്;
ദയാവാക്കോ നിർമ്മലം.

27ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു;

കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും.
28നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു;
ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.

29യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;

നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.
30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.

31ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ

ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
32പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു;
ശാസന കേട്ട് അനുസരിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു.

യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;

മാനത്തിന് വിനയം മുന്നോടിയാകുന്നു.
33

Copyright information for MalULB